Thursday, March 7, 2013

                            അന്ന്  ഒരിക്കല്‍



ഞാനും  അവനും  ഇണ  പിരിയാത്ത  കൂട്ടുകാരായിരുന്നു . ഊണിലും , ഉറക്കിലും ,പകലിലും ,നിലാവിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു എന്ന്  തന്നെ പറയാം . എന്നും  അതിരാവിലെ  ഇസ്കൂളിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ പല  അനുഭവങ്ങളെയും , ഓര്‍മകളെയും  സമ്മാനിച്ചിരുന്നു. ഈ  മരിഭൂവില്‍  കോണ്‍ക്രീറ്റ് കാടുകളില്‍ ജിവിതം ഒരു  ബോണ്‍സായിയെ പോലെ  വളരുമ്പോള്‍ ബാല്യ കൗമാര സ്മ്രിതികളുടെ ആഴിയിലെക്ക് ഒരു യാത്ര   നടത്താരുണ്ട്  ഇടക്ക് ...

എന്നും അതി  രാവിലെ  എന്‍റെ വീട്ട്  പടിക്കല്‍  വന്ന് അവനൊരു  കൂക്ക്  പാസ്സാകും  അത്  കേട്ട  പാടെ  മുഖത്ത്  പറ്റി  പിടിച്ച  പഞ്ജാര  മണികള്‍ തട്ടി മാറ്റാതെ ,ഓട്ടടഅപ്പം തിന്ന കൈ വിരലില്‍  പറ്റി  പിടിച്ച കരി പോലും  കഴുകി കളയാതെ, ഉമ്മയുടെ  വാക്കുകള്‍ കേള്‍ക്കാതെ, അവന്‍റെ കൂടെ  ഒരു  യാത്രയാണ്‌ നമ്മുടെ ആ കലാലയത്തിലേക്ക്  ഓര്‍മകള്‍    വീണ് ചിതറിയ ആ കലാലയ മുറ്റത്തിലേക്ക് .. ...... !

ആ യാത്രയില്‍  അവന്‍റെ  കയ്യിലൊരു  മട്ടി മരത്തിന്‍റെ വടി കാണും .  റോഡിലേക്ക്  ചാഞ്ഞ് കിടക്കുന്ന അപ്പ  മരങ്ങളെയും ,ചെമ്പരത്തി പൂവുകളുടെയും , തൊട്ടാവാടികളുടെയും  പൊടിച്ചു  വരുന്ന ഇളം കൂമ്പുകള്‍ അടിച്ചു വിഴ്ത്തി  അവന്‍ ഉറക്കെ  പറയുമായിരുന്നു.  അബുജാഹിലിന്‍റെ  തല ഞാന്‍വെട്ടി അബുജാഹിലിന്‍റെ  തല  ഞാന്‍  വെട്ടി ............ മാത്രമല്ല  വേലി  അരികിലും  മരങ്ങളിലും  നിറം  മാറി  നില്‍ക്കുന്ന ഓന്തിനെയും ,ഇഴഞ്ഞ് നീങ്ങുന്ന  അരണകളെയും,  അവന്‍റെ കണ്ണുകള്‍  അതിവേഗം ഒപ്പിയെടുക്കും  പിന്നെ  ഒരു സൂത്രം  വെക്കലാണ് .  ആ സൂത്രം  വെക്കലിന്നു മുന്നില്‍  എത്ര എത്ര  ഓന്തുകളും , അരണകളും, തവളകളും പിടഞ്ഞു പിടഞ്ഞു  മരിക്കുന്നത്  ഞാന്‍  കണ്ടിട്ടുണ്ട് ,അന്നേരം  ഞാന്‍  അവനോട്  പറയും  അള്ളാഹുവിന്‍റെ കുറ്റം  നിനക്ക് കിട്ടും . നിന്‍റെ ചെവിക്ക്  ചൊറി  വരും , കാലുകള്‍ക്ക്  വിള്ളല്‍  വരും , ഇനി നീ ഇങ്ങിനെ  ചെയ്യരുത് ..നീ  എന്നോട്  സത്യം  ചെയ്യണം  ഭൂമി തൊട്ടും രണ്ട് മലക്ക്  തൊട്ടും.  പക്ഷെ  "കുളക്കോഴിക്ക്  എന്ത്  ചങ്കരാന്തി " എന്നത് പോലെ ഇതൊന്നും  കേട്ട  ഭാവം പോലും അവന്‍  നടിക്കാറെ ഇല്ല

 എങ്കിലും  എനിക്ക്  വല്ലാത്ത  ഇഷട്ടായിരുന്നു  അവനെ , അവന്‍  എന്നെ  നല്ലതും  കെട്ടതും പഠിപ്പിച്ചു.  എല്ലാം  അവനാണ്  എനിക്ക് കാണിച്ചു  തരാറൂള്ളത് . ഇസ്കൂള്‍ മുറ്റത്ത്  വിണുകിടക്കുന്ന നാരങ്ങാ തോടുകള്‍ ഞെക്കി വെള്ളകെട്ടുകളില്‍ വര്‍ണ്ണങ്ങള്‍  കാണിച്ചതും ,പമ്പിന്‍റെ മുനയൂരി വെള്ളത്തിട്ട്  കപ്പലോട്ടി കാണിച്ചതും ,മാങ്ങ അണ്ടി തെറിപ്പിച്ചു ആനയോ കുതിരയോ കളിക്കാമെന്നും ,തുപ്പലം പുരട്ടി തുപ്പലംപ്പൊട്ടി പ്പൊട്ടിക്കാമെന്നും,കുറുത്ത മങ്ങരണ്ടി മുട്ടിപൊളിച്ചുതിന്നുമെന്നും,അങ്ങിനെ അങ്ങിനെനീളകയാണ് ആ പട്ടിക .........
ഇസ്കൂള്‍ വിട്ടാല്‍ പിന്നെ ഒരോട്ടമാണ് . വിഷദീകരിക്കാനാവാത്ത  ഒരു  ബദ്ധപ്പാടും  ആവേശവും  ആ ഓട്ടത്തിനുണ്ടാകും  അത്  ചെന്ന്  നില്‍ക്കുക ഐസ് പ്പെട്ടികള്‍ക്ക്  മുന്നിലാവും . ഞാനൊരു  മുന്തിരി ഐസും അവനൊരു അവില്‍ ഐസും  വാങ്ങി  ഊമ്പി  വലിച്ചൊരു  നടത്തമാകും പിന്നെ ,
ഹാജിയാരുടെ  തവള കൊട്ടക്കായയും  ,ജാഫറിന്‍റെ  വീട്ടിലെ റബര്‍ കുരുവും  , മാധവേട്ടന്‍റെ  അച്ചിപുളികളും  കുപ്പായ കീശയില്‍  ഭദ്രമാക്കി  നടക്കുമ്പോള്‍ പന്താര പറമ്പിലെ കണ്ണ് കീറാത്ത പട്ടി കുഞ്ഞുങ്ങളെയും ,ഫാരൂക്കിന്‍റെ വീട്ടിലെ പഴക്കം പറയുന്ന  തത്തയെയും  ഒരു സന്ദര്‍ശനം  നടത്തിയിരിക്കും ..

ഇങ്ങിനെ ഒക്കെ യാണങ്കിലും  ഇന്ന്  ഞങ്ങള്‍ മിണ്ടാറില്ല ,ഞങ്ങളുടെ സൗഹ്രദ പരമായ കാഴ്ചകള്‍  കണ്ട്  അസൂയ പൂണ്ടവരുടെ   നോട്ടമുനകള്‍ക്ക് ഫലം  കണ്ടിരിക്കുന്നു . ഞങ്ങള്‍  അടിച്ചു  പിരിഞ്ഞ  ആ  ദിവസം
ആ  കറുത്ത  ദിവസം , മുറിവേറ്റ ഉരഗം പോലെ  എന്‍റെ മനസ്സ് പിടഞ്ഞ  ആ  ദിവസം ...........

അന്നൊരു  വൈകുന്നേരം
വട്ട ചിറയില്‍  നിന്നും കുത്തി  മറയലും  കുളിയും കഴിഞ്ഞ്  വീട്ടിലേക്ക്  മടങ്ങവെ , പടിഞ്ഞാറന്‍  കുന്നുകള്‍ക്ക്  പിറകില്‍  സുര്യന്‍  അപ്രതിക്ഷമാവാന്‍  തുടി  കൊട്ടുന്നു . ഓല  ചൂളയും കുവ ചെടിയുടെ  ഇളം കൂമ്പ്  വലിച്ച്  പീപ്പിളി  വിളിച്ചും ഞങ്ങള്‍ നടക്കവെ , രാത്രിയുടെ കരിം പുതപ്പ്  മല്ലെ മല്ലെ കടന്ന്  വന്നുകൊണ്ടിരുന്നു , പ്പെട്ടെന്നാണ്  അത്  സംഭവിച്ചത്  ഇരുട്ടിന്‍റെ  മറവില്‍  നിന്നും ഒരു ജീവി ഞങ്ങളുടെ മുന്നിലൂടെ ഒരു പ്രതേക തരം ശബ്ദം പുറത്ത് വിട്ട് കൊണ്ട്  ഇരുളിലേക്ക് ഓടി  മറഞ്ഞു.. ഞങ്ങളില്‍ ഒരു  തരം  ഭയം  ത്രസിച്ചു . കുറച്ചു  നേരത്തെ മൂകതക്ക്  വിരാമം കുറിച്ച്  ഞാന്‍  പറഞ്ഞു  തുടങ്ങി  അതൊരു  നായയാണ്‌  പേടിക്കാനൊന്നുമില്ല പക്ഷേ ..................... 

                                          തുടരും



No comments:

Post a Comment