Sunday, November 9, 2014

വിശാലമായ മുറിയിൽ അനേകം കട്ടിലുകൾ തലങ്ങും,വിലങ്ങും കിടക്കുന്നു. ആരും ഒന്നും പറയുന്നില്ല.അവരവരുടെതായ വിചാരങ്ങളിലും മൊബൈൽ ഫോണിലും ശ്രദ്ധയൂന്നി കഴിയുന്നു. കനത്ത നിശബ്ദത.
നാട്ടിൽ നിന്നും വന്ന ആട്ടം എനിക്ക് വിട്ടിട്ടില്ല എന്തോ ഒരു വല്ലായ്മ....
വൃക്ഷണമുടച്ച കാളയുടെ നിർവികാരത റൂമിൽ ഒരു സൂചി പഴുത് തേടി അലയുന്നത് ഞാനറിയുന്നുണ്ട്.ഇതിനിടയിൽ എവിടെ നിന്നോ വഴി തെറ്റി വന്നൊരു വണ്ട് മൂളിപ്പറന്ന് റൂമിൽ റോന്ത് ചുറ്റുന്നത് കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു.
ഇടക്ക് ഒന്ന് ഉയർന്നു പൊങ്ങി മച്ചിയിൽ തട്ടി നിലം പതിച്ചു.
വീണ്ടും ഒരു ശ്രമം അതേ പാതയിൽ തന്നെ ഇത്തവണ ഫാൻ ലീഫിൽ തട്ടി തെറിച്ചു വീണു. പിന്നെ ഒരു വാശിയോടെ പിടഞ്ഞു എണീറ്റ് വലതു ഭാഗത്തേക്ക് ഒരു കുതിപ്പ്. പക്ഷെ ചുമരിലടിച്ചു വീണ്ടും താഴേക്ക്
ചാടി പിണഞ്ഞു പിന്നെ ഇടതു ഭാഗത്തേക്ക് പറന്നു ജന വാതിൽ കമ്പിയിൽ തട്ടി വേദനയോടെ കൂപ്പി കുത്തി നിലം പതിച്ചു.
പ്രഹരമേറ്റ് മുറിഞ്ഞു പോയ പല്ലി വാൽ പോലെ തറയിൽ കിടന്നു കുറച്ചു നേരം പിടഞ്ഞു. പിന്നെ അനക്കമില്ലാതെ കുറച്ചു നേരം....
ച്ചത്തിട്ടില്ല ,ജീവനുണ്ട് നെഞ്ചിൻ കൂട് ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. ഇനിയൊരു രക്ഷയും ഇല്ലെന്ന് മനസ്സിലാക്കിയിട്ടെന്ന വണ്ണം മൂലയിൽ അലക്കാനിട്ട പുതപ്പിനുള്ളിലേക്ക് സുഖ നിദ്ര തേടി കയറി പോകുന്നതും ഞാൻ കണ്ടു.നിരാശജനകമായ ഒരു പകൽ, ഒരു രാത്രി

2 comments: